Wednesday, April 10, 2013

സാന്ത്വനമേകുന്ന തീരമില്ലെങ്കില്‍


സാന്ത്വനമേകുന്ന തീരമില്ലെങ്കില്‍
തിരമാല തലതല്ലി കരയുകില്ലാ.
ശാന്തമാം താഴ്‌വാരങ്ങളില്ലെങ്കില്‍
ആറുകള്‍ പുളഞ്ഞോടി കുതിക്കുകില്ലാ...

ജീവന്റെ തുടിപ്പുകള്‍ മണ്ണിലില്ലെങ്കില്‍
പ്രഭാത സൂര്യന്‍ ഉദിക്കുകില്ലാ…
ദാഹ ജലം തേടും വേഴാമ്പലില്ലെങ്കില്‍
മണ്ണില്‍ തേന്മാരി പെയ്യുകില്ലാ…….


വാടികള്‍ കാതോര്‍ത്ത് കാത്ത് നിന്നില്ലെങ്കില്‍ …
തൊടികളില്‍ പൂന്തെന്നല്‍ വീശുകില്ലാ
സ്വര രാഗലയമായി ശ്രുതി ഉണര്‍ന്നില്ലെങ്കില്‍
ശുദ്ധ സംഗിതം പെയ്യുകില്ലാ…..

വര്‍ണ്ണ പ്രപഞ്ചത്തിന്‍ ആരാമമൊരുക്കി
സുധയൂറും സംഗീത സദസ്സൊരുക്കി…………..
ശിക്ഷണം നല്‍കുന്ന കാരുണ്യ വാരിധി
സ്‌നേഹത്തിന്‍ തേന്മഴ പെയ്‌തിറക്കീ…

കഥപറഞ്ഞീടുന്ന ചിത്രങ്ങളോരോന്നും
കഥിക്കുന്ന ഗദ്‌ഗദ തിരയുണര്‍ത്തി…….
കനിവിന്റെ തൂവല്‍ സ്‌പര്‍ശത്താല്‍ മുള്ളുകള്‍
കവിത പൂക്കും പൊന്‍ വസന്തമാക്കീ .

(നാടകത്തിന്‌വേണ്ടി എഴുതിയത്)
മഞ്ഞിയില്‍